Sunday, 29 March 2026

ഓശാന ഞായർ..

തന്റെ കുരിശുമരണത്തിനു മുമ്പായി യേശു അവസാനമായി ജറുസലെമിലേക്കു എത്തിയതിന്റെ ഓർമ്മ ആചരിക്കുന്ന ദിവസം. 

വിനീതനായി കഴുതക്കുട്ടിയുടെ പുറത്തു ജറുസലെമിലേക്കു വന്ന അവനെ ഓശാ‍ന വിളികളുമായാണ് ജനക്കൂട്ടം എതിരേറ്റത്. അതിന്റെ ഓർമ്മയ്കായിട്ടാണ് ഇന്നേദിവസത്തെ ഓശാന ഞായർ എന്നു വിളിക്കുന്നത്. 

ദൈവാലയത്തിലും പ്രാർത്ഥനാകൂട്ടയ്മയിലുമൊക്കെ നാം നിരന്തരം കേൾക്കാറുള്ള ഒരു വാക്കാണ് ഓശാന. 

ഓശാന.. എന്താണ് ഇ വാക്കിൻറെ അർത്ഥം?

 ക്രിസ്ത്യാനികൾ വളരെയധികം പ്രാധാന്യത്തോടെ തങ്ങളുടെ പ്രാർത്ഥനാജീവിതത്തിൽ ഉപയോഗിക്കുന്ന ഈ വാക്ക് യേശു ജീവിച്ചിരുന്ന ഇസ്രായേലിലെ ഭാഷ ആയിരുന്ന ഹീബ്രൂവിൽനിന്ന് കടംകൊണ്ടതാണ്. ഇസ്രായേൾ ജനതയുടെ പ്രാർത്ഥനയുടെ ഭാഗമായിരുന്നു ഇത്. അതുകൊണ്ടാണ് അവരുടെ പ്രാർത്ഥനാഗീതങ്ങളായിരുന്ന സങ്കീർത്തനങ്ങളിൽ ഈ വാക്ക് അനേകം തവണ പ്രത്യക്ഷപ്പെടുന്നത്. 


 മലയാളത്തിൽ ഓശാന എന്നും ഹോസാന എന്നുമൊക്കെ ഉച്ചാരണഭേദങ്ങൾ ഉണ്ടെങ്കിലും രണ്ടും ഒരേ വാക്കിൽനിന്നു ഉത്ഭവിച്ചതും ഒരേ അർത്ഥം ഉൾക്കൊള്ളുന്നതുമാണ്. ‘ഹോഷിയാ-ന’ എന്ന ഹീബ്രൂ വാക്കാണ് ഓശാനയായി മലയാളത്തിൽ പരിണമിച്ചത്. ഇതിനു തത്തുല്യമായ അറമായ വാക്കും ‘ഓശാന’ എന്നു തന്നെയാണ്. ‘രക്ഷിക്കണേ’ / ‘സഹായിക്കണേ’ എന്നൊക്കെയാണ് ഈ വാക്കിന്റെ മൂല-അർത്ഥം. 


 ഇതേ അർത്ഥത്തിൽ തന്നെയാണു പഴയനിയമത്തിൽ ഈ വാക്ക് അധികവും ഉപയോഗിച്ചിരിക്കുന്നതും. “കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണമേ! കര്‍ത്താവേ, ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നു, ഞങ്ങള്‍ക്കു വിജയം നല്‍കണമേ!” (സങ്കീ 118:25). ഇതിൽ ഞങ്ങളെ ‘രക്ഷിക്കണമേ’ എന്ന ആദ്യത്തെ യാചനയാണ് ഹീബ്രൂഭാഷയിൽ ‘ഹോഷിയാന’ എന്നു രേഖപ്പെടുത്തിയിരിക്കുന്നത്. ചില പ്രത്യേക തിരുന്നാളുകളിൽ, പ്രത്യേകിച്ച് കൂടാരത്തിരുന്നാളിൽ, ജനം ഈ സങ്കീർത്തനം ആലപിച്ചുപോന്നിരുന്നു. വലിയ പ്രതിസന്ധിയിൽ ദൈവം രാജാവിനും അതുവഴി ജനത്തിനും നൽകിയ രക്ഷയുടെ ചിത്രീകരണമായിരുന്നു ഈ സങ്കീർത്തനം. 


 പുതിയനിയമത്തിൽ ഓശാന എന്ന വാക്കിനു പഴയനിയമത്തിലെ ‘രക്ഷിക്കണേ’ എന്നുള്ള യാചനയേക്കാൾ ആഘോഷത്തിന്റെ ആർപ്പുവിളികളുടെ അർത്ഥമാണ് ലഭിച്ചിരിക്കുന്നത്. “യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!” (മത്തായി 21:9). “അവന്റെ മുമ്പിലും പി മ്പിലും നടന്നിരുന്നവര്‍ വിളിച്ചുപറഞ്ഞു:ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! നമ്മുടെ പിതാവായ ദാവീദിന്റെ സമാഗതമാകുന്ന രാജ്യം അനുഗൃഹീതം! ഉന്നതങ്ങളില്‍ ഹോസാന!” (മർക്കോസ് 11:9-10) എന്നീ വചനഭാഗങ്ങൾ ഇതിനു തെളിവാണ്. തങ്ങൾ പ്രതീക്ഷിച്ചിരുന്ന മിശിഹായായി യേശുവിനെ ജനം അംഗീകരിക്കുന്നതിന്റെ തെളിവായിരുന്നു ‘ഓശാന’ വിളികളോടുകൂടെയുള്ള ഈ ജയ്‌വിളികൾ. 

Saturday, 28 March 2026

കൊഴുക്കട്ട ശനി..

പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം നാൾ പരമ്പരാഗതമായി ആചരിക്കുന്ന ദിനമാണ് കൊഴുക്കട്ട ശനി.

 അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസങ്ങൾ ഈശോ മരുഭൂമിയിൽ നാൽപ്പത് ദിനരാത്രങ്ങൾ ഉപവസിച്ചതിനെയും പിന്നീടുള്ള പത്തു ദിവസങ്ങൾ ഈശോയുടെ പീഢാസഹനത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ നോമ്പനുഷ്ഠിക്കുന്നു. കര്‍ത്താവ്‌ നാല്പതുദിവസങ്ങൾക്ക് ശേഷം ഉപവാസം അവസാനിപ്പിച്ചതിനെയോർത്ത് ക്രൈസ്തവരും നാല്പത്തൊന്നാം ദിവസം നോമ്പ് വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ പീഢാനുഭവത്തെ ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നതുകൊണ്ട് അത് വരെ അനുഷ്ഠിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌. 

'കൊഴു' എന്നാല്‍ മഴു എന്നര്‍ത്ഥം . "കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതിൽക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു"

(സങ്കീ 141 : 7) എന്ന വചനം അനുസ്മരിച്ചുകൊണ്ട് നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്ന അർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈപലഹാരത്തിനു പേരുണ്ടായത്.


ലാസറിൻ്റെ ശനി എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്. ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ താൻ ഉയിർപ്പിച്ച ബഥാനിയായിലെ ലാസറിന്റെ ഭവനത്തിലെത്തിയപ്പോൾ ലാസറിന്റെ സഹോദരിമാരായ മർത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ച് ഈശോയ്ക്ക് തയ്യാറാക്കി നൽകിയ ഭക്ഷണത്തിൻ്റെ ഓർമയ്ക്കായി കൂടിയാണ് പുരാതന കാലം മുതലേ കേരളത്തിലെ നസ്രാണികൾ ഓശാന ഞായറിൻ്റെ തലേദിവസം കൊഴുക്കട്ട തയ്യാറാക്കിയിരുന്നത്. 


പീഡാനുഭവചരിത്രത്തിൽ ഈശോയെ എറിയാൻ ഉപയോഗിച്ച കല്ലുകളെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്ന് ഒരു വിശ്വാസമുണ്ട്. ഈശോയെ തൈലാഭിഷേകം നടത്താൻ ഭക്തസ്ത്രീകൾ കരുതിവച്ച സുഗന്ധദ്രവ്യങ്ങൾ അടക്കം ചെയ്ത പാത്രത്തെ സൂചിപ്പിക്കുന്നതാണു മധുരം അകത്തു ചേർത്ത കൊഴുക്കട്ടയെന്നതാണ് മറ്റൊരു വിശ്വാസം. പലഹാരം ഉണ്ടാക്കുന്നയാളുടെ കൈവിരല്‍പ്പാടുകള്‍ കൊഴുക്കട്ടയില്‍ ഉണ്ടാവണമെന്നാണ് പൂർവികർ പറഞ്ഞിരുന്നത്.

Wednesday, 4 March 2026

സ്കറിസോറ എന്ന പ്രകൃതിവിസ്മയം

റൊമാനിയയിലെ,ട്രാൻസിൽവാനിയൻ ആൽപ്‌സിലെ അപുസെനി (Apuseni) പർവത നിരകളിലേക്കൊന്ന് നമുക്ക്പോകാം. അവിടെയാണ്, സമുദ്രനിരപ്പിൽ നിന്ന് 1,165 മീറ്റർ ഉയരത്തിൽ ,പ്രകൃതിയുടെ അത്ഭുത നിർമ്മിതിയായ സ്കറിസോറ എന്ന ഐസ് ഗുഹ (Scărișoara Ice Cave) സ്ഥിതി ചെയ്യുന്നത്.

സ്കറിസോറ 

സ്കറിസോറ ഗുഹയ്ക്കുള്ളിൽ കാണപ്പെടുന്ന ഐസ് ബ്ലോക്കിന് ഏകദേശം 100,000 ക്യുബിക് മീറ്റർ വ്യാപ്തിയുണ്ട്. ഇതിന് ചിലയിടങ്ങളിൽ 26 മീറ്റർ വരെ കനമുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂഗർഭ ഹിമാനികളിൽ (Underground Glaciers) ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.

ചരിത്രം 

ഈ ഐസ് ബ്ലോക്കിന് 3,500 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഗുഹയ്ക്കുള്ളിലെ താപനിലയും വായുസഞ്ചാരവും കാരണമാണ് ഇത്രയും കാലം ഈ ഐസ് ഉരുകാതെ നിലനിൽക്കുന്നത്. ഇതിനുള്ളിലെ ഐസ് പാളികൾ പരിശോധിക്കുന്നതിലൂടെ കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കാൻ ഗവേഷകർക്ക്  സാധിക്കുന്നു.


ഗുഹയുടെ ഘടന

ഗുഹയുടെ ആകെ നീളം ഏകദേശം 720 മീറ്ററാണ്, ആഴം 105 മീറ്ററും. ഗുഹയുടെ പ്രവേശന കവാടം 60 മീറ്റർ വ്യാസമുള്ള ഒരു വലിയ കുഴിയാണ്. ഈ കുഴിയിലൂടെ താഴേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ഗുഹയുടെ പ്രധാന ഭാഗമായ "ദി ഗ്രേറ്റ് ഹാൾ" (The Great Hall) കാണാം. ഇവിടെയാണ് ഭീമാകാരമായ ഐസ് ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്.

 മനോഹരമായ ഐസ് രൂപങ്ങൾ.

ഗുഹയ്ക്കുള്ളിൽ ഐസ് കൊണ്ട് പ്രകൃതിദത്തമായി നിർമ്മിക്കപ്പെട്ട സ്തൂപങ്ങൾ കാണാം. ഇവയെ സ്റ്റാലഗ്മിറ്റുകൾ (Stalagmites) എന്ന് വിളിക്കുന്നു. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഇവയുടെ വലിപ്പത്തിലും രൂപത്തിലും മാറ്റങ്ങൾ വരാറുണ്ട്. തണുപ്പുകാലത്ത് ഈ രൂപങ്ങൾ കൂടുതൽ വലുതാവുകയും വേനൽക്കാലത്ത് ചെറുതാവുകയും ചെയ്യുന്നു.

സ്കറിസോറ ഐസ് ഗുഹയുടെ രൂപീകരണത്തെക്കുറിച്ചും അപുസെനി പർവതനിരകളിലെ മറ്റ് പ്രത്യേകതകൾ എന്തൊക്കെയാണ് എന്നും ഇനി പരിചയപ്പെടാം...

എങ്ങനെയാണ് ഈ ഐസ് രൂപപ്പെടുന്നത്? (Scientific Formation)

ഈ ഗുഹ ഒരു കോൾഡ് ട്രാപ്പ് ആയിട്ടാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ പ്രവേശന കവാടം ലംബമായ ആകൃതിയിലായതിനാൽ, തണുപ്പുകാലത്ത് ഭാരമേറിയ തണുത്ത വായു ഗുഹയുടെ താഴത്തെ ഭാഗത്തേക്ക് ഇറങ്ങുകയും അവിടെ തങ്ങിനിൽക്കുകയും ചെയ്യുന്നു. വേനൽക്കാലത്ത് പുറത്തെ ചൂടുവായുവിന് ഈ തണുത്ത വായുവിനെ പുറന്തള്ളാൻ കഴിയില്ല.

മഴവെള്ളവും മഞ്ഞ് ഉരുകിയ വെള്ളവും ഗുഹയ്ക്കുള്ളിലേക്ക് ഒലിച്ചിറങ്ങുമ്പോൾ, അവിടെയുള്ള തണുത്ത വായുവിൽ തട്ടി അത് ഐസ് ആയി മാറുന്നു. ഇങ്ങനെ ആയിരക്കണക്കിന് വർഷങ്ങളായി പാളികളായി അടിഞ്ഞുകൂടിയാണ് ഈ കൂറ്റൻ ഹിമാനി ഉണ്ടായത്.

 അപുസെനി പർവതനിരകളിലെ മറ്റ് പ്രധാന ഗുഹകൾ.

അപുസെനി പർവതനിരകൾ കാർസ്റ്റ് (Karst) ഭൂപ്രകൃതിക്ക് പേരുകേട്ടതാണ്. ഇവിടെ ഏകദേശം 400-ലധികം ഗുഹകളുണ്ട്. അവയിൽ പ്രധാനപ്പെട്ടവയെ കുറിച്ച് ഇവിടെ ചേർക്കുന്നു.

ബിയേഴ്സ് കേവ് (Bear's Cave / Peștera Urșilor) : 

1975-ൽ കണ്ടെത്തിയ ഈ ഗുഹയിൽ 15,000 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച കേവ് ബിയർ എന്നയിനം കരടികളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഉൾവശം മനോഹരമായ ചുണ്ണാമ്പുകല്ല് രൂപങ്ങളാൽ (Stalactites and Stalagmites) സമ്പന്നമാണ്.

വെന്തുലു കേവ് (Vântului Cave) :

 ഇത് റൊമാനിയയിലെ ഏറ്റവും നീളം കൂടിയ ഗുഹയാണ് (ഏകദേശം 52 കിലോമീറ്റർ നീളം).

പോർട്ടിലെ പോണോറുലുയി
 (Porthile Ponorului) : 

ഇത് റൊമാനിയയിലെ ഏറ്റവും വലിയ ഗുഹ കവാടങ്ങളിൽ ഒന്നാണ്. മൂന്ന് കൂറ്റൻ കല്ല് കമാനങ്ങൾ ചേർന്നതാണ് ഈ പ്രകൃതി നിർമ്മിതി.

കാലാവസ്ഥാ പഠനം (Climate Research)

സ്കറിസോറയിലെ ഐസ് പാളികൾ ഒരു ഹിസ്റ്ററി ബുക്ക് പോലെയാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങളും പോളൻ ഗ്രെയ്നുകളും (Pollen grains) പരിശോധിക്കുന്നതിലൂടെ കഴിഞ്ഞ 10,000 വർഷങ്ങളിലെ സസ്യജാലങ്ങളെയും കാലാവസ്ഥയെയും കുറിച്ചുള്ള വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭിക്കുന്നു.

ഈ ഹിമാനി ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം മൂലം ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഇതിന്റെ വലിപ്പത്തിൽ ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

 ഈ അത്ഭുത നിർമ്മിതി സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർക്കായി ചില നിർദ്ദേശങ്ങൾ... 

പുറത്ത് എത്ര ചൂടാണെങ്കിലും ഗുഹയ്ക്കുള്ളിൽ താപനില എപ്പോഴും 0°C ന് അടുത്തായിരിക്കും. അതിനാൽ സന്ദർശകർ കമ്പിളി വസ്ത്രങ്ങൾ കരുതേണ്ടത് അത്യാവശ്യമാണ്..

സന്ദർശന സമയം 

 വസന്തകാലത്തും വേനൽക്കാലത്തിന്റെ തുടക്കത്തിലുമാണ് ഈ ഗുഹ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം, കാരണം അപ്പോഴാണ് ഐസ് രൂപങ്ങൾ അവയുടെ പൂർണ്ണ സൗന്ദര്യത്തിൽ കാണപ്പെടുന്നത്.